Jun 23, 2013

സ്വപ്നത്തിൽ നിന്നും

  ട്ടാള ബൂട്ടുകളുടെ താളം ബാക്ഗ്രൗണ്ടിൽ മെല്ലെ മാഞ്ഞുകൊണ്ടിരുന്നു. യുദ്ധമല്ല സമാധാനമാണ് വേണ്ടത് എന്നൊക്കെ പറയുമ്പോയും യുദ്ധങ്ങൾക്ക് പറയാൻ അവരുടെ വീര കഥകളും അത് ഏറ്റു പറയാൻ നമുക്കും ഒരു ഹരമുണ്ട്. അതുകൊണ്ടായിരിക്കാം സ്വതന്ത്രദിന പതാക ഉയർത്തിയതിനു ശേഷം ഹെഡ്മാഷ് നമ്മുടെ നാടിനു കാവൽ നില്കുന്ന ധീര ജവാന്മാരെ കുറിച്ചും നാടിനു സ്വാതന്ത്ര്യം വാങ്ങിത്തന്ന മഹാത്മാവിനെ കുറിച്ചും ആവേശത്തോടെ പ്രസംഗിച്ചത് . അതു കേട്ട് ഞാനും വിളിച്ചു ആവേശത്തോടെ "ഭരത് മാതാ കി ജയ് "! സ്കൂളിൽ എന്നും ജന ഗണ മന കഴിഞ്ഞു വിളികുന്നതാണ് പക്ഷെ അന്നൊന്നും തോന്നാത്ത ആവേശം ഇന്ന് തോന്നുന്നുണ്ട്. അല്ലെങ്കിലും സ്വതന്ത്രദിനത്തിലും റിപബ്ലിക്ക്‌ദിനത്തിലും ആവേശം കൊണ്ടില്ലെങ്കിൽ പിന്നെ ഞാൻ ഏതു കോത്താഴത്തെ ഇന്ത്യാകാരനാണ് ? ചുറ്റും എല്ലാവരും ഉറക്കെ വിളിക്കുന്നുണ്ട് :
"ഭരത് മാതാ കി ജയ് "
"ഭരത് മാതാ കി ജയ് "
"ഭരത് മാതാ കി ജയ് "
 മൊബൈൽ ഫോണിന്റെ റിംഗ്ടോണ്‍ കേട്ടാണ് ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നത് . ഫോണ്‍ എടുത്തില്ല.
 നാട്ടിൽ നിന്ന് ഉമ്മയാണ്‌., അല്ല വീട്ടിൽ നിന്ന് ഉമ്മയാണ്‌ വിളിച്ചത് .
 ഹോ! മണി ഒൻപത് കഴിഞ്ഞു, പത്തു മണി മുതലാണ്‌ ഇന്ന് ഡ്യുട്ടി ടൈം. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു രാവിലെ അഞ്ചു മണിക്ക് വന്നു കിടന്നതാണ്. ഇനി അടുത്ത ഡ്യൂട്ടി എയർപോർട്ടിലാണ്.
കാന്റീന്ന് സാൻവിച്ചും കോളയും വാങ്ങി കഴിച്ച് എയർപോർട്ടിൽ എത്തി.
ഇവിടെ എന്നും ആലോസരപെടുത്തുന്ന ശബ്ദമാണ് . ആർമി വിമാനങ്ങളുടെ ശബ്ദം ചെവിയെ ബാധിച്ചിരിക്കുന്നു കേട്ട് കേട്ട് മടുത്തു.
  ഇന്ത്യാ-ചൈന യുദ്ധം നടക്കുന്നത് കൊണ്ട് ഇവിടെ എല്ലാവരും ജാഗ്രതയോടെ സജ്ജരാണ് . എപ്പോ വേണമെങ്കിലും അങ്ങോട്ട്‌ പോകേണ്ടി വരാം.
നല്ല ദാഹം തോന്നുന്നുണ്ട് .
 മിനറൽ വാട്ടർ വാങ്ങി ദാഹം തീർത്ത് ക്ഷീണം മാറ്റാൻ ഓക്സിജെൻ കൌണ്ടറിൽ കേറി കുറച്ചു ഫ്രഷ്‌ എയർ കൊണ്ട് തിരിച്ചു നടക്കുമ്പോയാണ് ശ്രദ്ധിച്ചത് , ഗേറ്റ്നു സമീപമുണ്ടായിരുന്ന ആ സ്ഥലം മുടക്കി തെങ്ങ് വെട്ടിമാറ്റിയിരിക്കുന്നു.
 -സമാധാനമായി. ഇനി ഇതിലെ വാഹനങ്ങൾക്ക് സുഗമായി കടന്നുവരാം.
ഭരത് മാതാ കി ജയ്
ഭരത് മാതാ കി..., ഉമ്മയാണ്‌ വിളിക്കുന്നത് . രാവിലെ വിളിച്ചപ്പോ തിരിച്ചു വിളിക്കാൻ മറന്നുപോയി.
 ഉമ്മയെ വിളിച്ചു...
 അവർക്ക് അവിടെ വലിയ സുഖമൊന്നുമില്ല. എങ്ങനെ സുഖം തോന്നും?
 അവിടെ ഞങ്ങൾക്ക് വീട് മാത്രമേ ഉള്ളു, നാട് ഞങ്ങളുടേതല്ല. ഞങ്ങളുടെ നാട് ഇതായിരുന്നു, അല്ല ഇതാണ്. 'അന്ത്രോത്ത് ' ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്. ഇന്ന് ഇത് ഇന്ത്യൻ പട്ടാളക്കാരുടെ പരിശീലന ക്യാമ്പാണ് . രണ്ടു കൊല്ലം മുന്പ് ഇവർ എല്ലാ ദ്വീപുകളും പൂർണമായും ഏറ്റെടുത്തു. അതിനു കാരണം നാട്ടിലെ ചുട്ടു പോള്ളിക്കുന്ന ചൂടായിരുന്നു. ജനവാസം സാധ്യമല്ലാത്ത വിധം ചൂട് ദിവസംതോറും കൂടിവന്നു.
 ഭൂമിശാസ്ത്രപരമായി ഒട്ടപെട്ടതും, പട്ടികവിഭാഗത്തിൽ പെട്ട ദ്വീപു ജനവർഗ്ഗമായത്കൊണ്ടും ഞങ്ങളുടെ ഉന്നമനത്തിനു വേണ്ടി ചെലവിടാൻ കേന്ദ്ര ഖജനാവിൽ മൂലധനം കുറവായിരുന്നു എന്ന കാരണത്താൽ എല്ലാ ദ്വീപു നിവാസികളെയും കേരളക്കരയിലെ പലപല സ്ഥലങ്ങളിലായി പുനരതിവസിപ്പിക്കാൻ തീരുമാനിച്ചു.
 അന്ന് ഞങ്ങൾ എല്ലാവരും വളരെ സന്തോഷിച്ചിരുന്നു, കാരണം കേരളക്കരയിലെ ആർഭാട ജീവിതം എല്ലാവരെയും ആകർഷിച്ചിരുന്നു. അന്നത്തെ തൊഴിലില്ലാത്ത എല്ലാ ആരോഗ്യവാന്മാരായ ചെറുപ്പകാർക്കും പട്ടാളത്തിൽ ജോലിയും തന്നു. അതും ദ്വീപുകളിൽത്തന്നെ നിയമനം. എല്ലാ കുടുംബക്കാർക്കും കേരളക്കരയിൽ വീടും, ജോലിക്കാർക്കെല്ലാം തുല്യ ജോലിയും അതിനുപുറമേ പണവും പിന്നെ മറ്റെന്തൊക്കെയോ തന്ന് എല്ലാവരെയും സന്തോഷിപിച്ചു നാട് കടത്തി. 
പക്ഷെ, അവിടെ ചെന്നതിനു ശേഷമാണു കാര്യങ്ങൾ അത്ര സന്തോഷകരമല്ലന്ന്  മനസിലായത്. കേരളത്തിലേ വിവിധ മലയോര പ്രദേശങ്ങളിലാണ്‌ എല്ലാവരെയും പുനരതിവസിപ്പിച്ചത്. അന്ന് നേതാക്കൻമാരെ ഒന്നും അവിടെ കണ്ടില്ല, അവർ മറ്റെങ്ങോട്ടോ മാറി. അന്നാണ് മനസിലായത് കൊച്ചിയും കൊഴികോടുമല്ലാത്ത വേറൊരു കേരളം കേരളത്തിലുണ്ടെന്ന യാഥാർത്ഥ്യം.
 തിരിച്ച് നാട്ടിലേക്കിനി ഒരിക്കലും മടങ്ങാൻ കഴിയില്ലെന്ന സത്യം ഉൾകൊണ്ട് ബാല്യവും യവ്വനവും വർധക്യവും ഇനിയൊരിക്കലും ഞങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണിലുണ്ടാവില്ല എന്ന തിരിച്ചറിവോടെ പുതുതായി പഴയ ജീവിതം ജീവിച്ചുതീർക്കാൻ അവർ അവിടെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
 പെട്ടന്നരോ തട്ടി വിളിച്ചു. പേടിച്ചാണ് കണ്ണ് തുറന്നത്. ഞാൻ എവിടെയാണെന്ന് മനസിലായില്ല. കണ്ട സ്വപ്നം എന്നെ വല്ലാതെ അലട്ടികൊണ്ടിരുന്നു. എനിക്ക് ഓടാനാണ് തോന്നിയത്. ഞാൻ ഒരുപാടു ഓടി. തിരിഞ്ഞുനോക്കിയപ്പോൾ പുറകിൽ  ഒരുപാടുപേർ ഓടുന്നുണ്ടായിരുന്നു. അവർ എന്തിനായിരിക്കും ഓടുന്നത്? എന്നെ പിടിക്കാൻ പുറകെ ഓടുന്നതായിരിക്കുമോ? എന്തായാലും ഞാൻ ഓട്ടം നിർത്താൻ ഉദ്ദേശിക്കുന്നില്ല...

No comments: